December 22, 2013

ഭയപ്പെടുത്തുന്ന വര്‍ത്തമാന ദൃശ്യങ്ങളുടെ സൌന്ദര്യവും വന്യതയും ദൃശ്യം സിനിമ തകര്‍ത്തു.......




മോഹന്‍ലാലിന് വളരെ കാലത്തിനുശേഷം ശാപമോക്ഷം
മികച്ച തിരകഥയും സവിധാനവുമൊരുക്കി ജിത്തു ജോസഫിന്റെ
മായാജാലം ..
മികവുറ്റ രചനാസങ്കേതം
പല കാര്യങ്ങളും തുറന്ന ചര്‍ച്ച ആക്കാനുള്ള ധീരമായ സമീപനം
മലയാള സിനിമകള്‍ ഇത് വരെ പരുവപ്പെടുത്തിയ
ദൃശ്യങ്ങള്‍ കൂട്ട് പിടിച്ചുള്ള ഒരു കൊളാഷ്
വൈകാരികമായി പിരിമുറുക്കത്തോടെ ജനം രണ്ടാം പകുതിയില്‍
മനസ്സ് നിറഞ്ഞു മുഴുകുന്ന രചനാ വൈദഗ്ദ്ധ്യം
അതിശയിപ്പിച്ച ക്ലൈമാക്സ്
ജിത്തു തന്റെ അപാര ഡെപ്ത്ത് ഓരോ കഥാപാത്ര നിര്‍മാണത്തിലും കാണിച്ചിട്ടുണ്ട് .സൂപ്പര്‍ സ്റ്റാറുകളുടെ പ്രകാശം മങ്ങി തുടങ്ങുംപോള്‍ പ്രതിഭാധനന്‍ മാരായ സവിധായകര്‍ അവരെ തിളക്കുന്നതും കാണാം

ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം തരും എന്ന ഭരണഘടനാ ഉറപ്പുകള്‍ നോക്കുകുത്തി ആകുമ്പോള്‍ ;ജനമൈത്രി ജനമൈത്രി എന്നു ആയിരം തവണ എഴുതി വയ്ക്കേണ്ടി വരുമ്പോളും അതേ ജനമൈത്രി പോലീസ്കാരോട് ഒടുവില്‍ നായകനു പറയേണ്ടി വരുന്നുണ്ട് " എന്നെയും എന്റെ വീട്ടുകാരെയും സുരക്ഷിതമായി നോക്കും എന്നു തന്നെ ആണ് എന്റെ വിശ്വാസം '
നീതിയും ഭരണകൂടവും ഉന്നതരെയും സാധാരണക്കാരെയും
എങ്ങിനെയാണു ബാധിക്കുന്നത് എന്ന ശക്തമായ ആവിഷ്കാരം ഇതില്‍ കാണാം
നിയമങ്ങള്‍ സുരക്ഷിതത്വം പ്രദാനം ചെയ്യില്ല എന്ന അനുഭവ പരമ്പരകള്‍ക്ക് ശേഷം മാത്രം ആണ് ജനം നിയമം കയ്യില്‍ എടുക്കുന്നത്
പഴയകാല സിനിമകളില്‍ നിയമത്തിന്നു കീഴില്‍ അമര്‍ന്ന് പോകുന്ന ആള്‍ക്കാരെ മാത്രം കണ്ടു ശീലിച്ച ജനം ഇവിടെ നിയമത്തെയും തെളിവുകളെയും കൌശലപൂര്‍വം തങ്ങള്‍ക്കനുകൂലമാക്കി തീര്‍ക്കുന്ന പുതിയ ജീവന രീതി കണ്ടു അന്തം വിട്ടു കയ്യടിക്കുകയാണ്
ലൈംഗികതയുടെ സൌന്ദര്യവും വന്യതയും ,പക്വതയും അപക്വതയും
പദ്മരാജന് ശേഷം മനോഹരമായി മറ്റൊരാള്‍ ചിത്രീകരിച്ചിരിക്കുന്നു .
വൈറല്‍ പോലെ പടരുന്ന പീഡന മഹാമഹങ്ങള്‍ക്ക് ഒരു വൈകാരിക
അലേര്‍ട്ട് കൂടിയാണ് ഈ സിനിമ

കുട്ടികള്‍ വളര്‍ന്ന് വരുന്ന ഇടങ്ങളില്‍ സാങ്കേതികതകള്‍ തീര്‍ക്കുന്ന ചതിക്കുഴികളെ തിരിച്ചറിവില്‍ എത്തിക്കാന്‍ ഒരു ശ്രമം നടത്തുന്നുണ്ടിതില്‍
ഛായാഗ്രഹണം മനോഹരം ,അഭിനേതാക്കളുടെ കൃത്യമായ തിരഞ്ഞെടുപ്പും
അവതരണവും ഷാജോണ്‍, സീരിയല്‍ ഫെയിം ആശ തുടങ്ങിയവര്‍ തെളിയിക്കുന്നു
കയ്യടികളോടെ അനുമോദനം തീര്‍ക്കുന്ന കാണികള്‍ തന്നെ പറയുന്നു a must see filim

March 31, 2013

ആമേന്‍ അഥവാ കൈ നനയാതെ ആമീന്‍ പിടുത്തം


കഷ്ടപ്പെടുവാന്‍ തയ്യാറാകാതെ സ്ഥിരം വിജയ ഫോര്‍മുലകള്‍ പകര്‍ത്തുന്ന കൈ നനയാതുള്ള ആ  മീന്‍ പിടുത്തം നടന്നു കൊണ്ടിരിക്കുന്ന മലയാള സിനിമയില്‍ കുറുക്കന്മാര്‍ ഒരിയിടുന്നത് പോലെ ആമേന്‍ എന്ന ഏറാന്‍ മൂളി പടച്ചു വിടുന്ന സിനിമാ അസംബന്ധങ്ങളെ 'സ്വര്‍ണ്ണപ്പൊതിക്കുള്ളിലെ മാലിന്യം' എന്നാണു ലിജോയുടെ ആമേന്‍ സിനിമ ആമുഖമായി പറഞ്ഞു തരുന്നതു . എന്നാല്‍ ഈ മാലിന്യമത്സരത്തിന്റെ ചെകിട്ടിനു ഓരോ അടി കൊടുത്തു ഇതല്ല ഇവിടുത്തെ ജനങ്ങളുടെ കഥ എന്ന് പറഞ്ഞാണ് തുടങ്ങുന്നത് ..ലിജോ അണിയിച്ചൊരുക്കിയ മ്യൂസിക്കല്‍ ഡിവൈന്‍  കോമഡി എന്ന അച്ചില്‍ നിന്നും പിറന്ന ഈ മനോഹര കാവ്യം നമ്മുടെ കണ്ണിനു ഒരു തൃശ്ശൂര്‍ പൂരം കൂടിയാണ്  ഒരു  പുതിയ ദ്രിശ്യ ഭാഷ തന്നെയാണിത്  .

ഒരു ജനതയെ ജീവിപ്പിക്കുന്നതില്‍ സംഗീതത്തിനുള്ള സ്വാധീനം എത്രയെന്നു മിഴിവുറ്റ ദ്രിശ്യ മികവിലൂടെ പകര്‍ന്നു തരുന്നു .പള്ളിയും ക്രിസ്തുമതവും പശ്ച്ചാത്തലമാകുന്ന ഈ ചിത്രം ഒരു പസോളിനി ചിത്രങ്ങളുടെ ആക്ഷേപ ഹാസ്യത്തെ ഓര്‍മ്മപ്പെടുത്തുന്നു ..ടിപ്പുപോലും തോറ്റോടിയ ചരിത്രമുള്ള പുണ്യാളന്റെ പരികര്‍മ്മികളുടെ ഇന്നത്തെ കര്‍മ്മം കാണിക്ക വഞ്ചി ചോര്‍ത്തല്‍ തന്നെ എന്ന് കപ്യാര്‍ കാട്ടുന്നുണ്ട് ..ഇതിനു നിഷ്കളങ്ക ബദലിനായി നായകത്വം വഹിക്കുന്ന ഫഹദ്‌ തന്റെ കരിയറിലെ അസാമാന്യ പ്രകടനം പുറത്തെടുത്ത്‌ കേവലം സ്ത്രീലംമ്പടന്‍ എന്ന ക്ലീഷേ കഥാപാത്രങ്ങള്‍ക്കും മുകളില്‍ വിരാജിക്കുന്നു .  കൂടാതെ ഇവിടെ സംഗീതത്തിന്റെ നായകത്വം ഏറ്റെടുക്കുന്നത്  ക്ലാര്‍ന്നെറ്റ്‌  എന്ന മുന്‍പ്‌ സിനിമയില്‍ കണ്ടിട്ടില്ലാത്ത ഉപകരണം ആണ്  ക്ലാര്‍ന്നെറ്റും ബാന്‍ഡ്‌ സംഘവും സംഗീതവും ഇന്നും മതങ്ങളില്‍ കുടുങ്ങി ക്കിടക്കുന്നു എന്ന് പറയാതെ പറഞ്ഞു വക്കുന്നു..
 അവിടെ പുതിയതായി എത്തുന്ന റിബല്‍ ആയ "വട്ടോളി" അച്ഛന്‍ തന്നെ ഒരു സറ്റയറിക്കല്‍ നാമം ആണ് അതിലെ ' "ട്ടോ"  മാറ്റിയാല്‍ കിട്ടുന്ന നാമം പുട്ടിനു പീര എന്ന പോലെ ചിത്രത്തിലുണ്ട് എന്നലൊട്ടത്രക്കശ്ലീലവുമായില്ല . പള്ളിയില്‍ നിന്ന് പുറത്താകുന്ന കഥാപാത്രം  വിഷമം പ്രകടിപ്പിക്കുന്ന രീതിയും, ക്ലൈമാക്സിലെ  സംഗീത യുദ്ധത്തിനിടയില്‍ ഫഹദിന്റെ എതിരാളി തിരിഞ്ഞു നിന്ന് കാട്ടുന്ന ചേഷ്ടകളും ഒക്കെ പറയുന്നത് എന്തെന്നാല്‍ " ജീവവായു വായിലൂടെ  കയറി എതിര്‍ വശത്ത് കൂടി പുറത്തു പോകുമ്പോള്‍ അത് ആവിഷ്കാരമാകുന്ന്ന്നില്ല" എന്നതാണ്; സിനിമയില്‍ പലപ്പോളായി നാം കേള്‍ക്കുന്ന കൃത്യമായ ആവൃത്തികളില്ലാത്ത ഈ സംഗീതാത്മകമല്ലാത്ത നാദം  അത്  പരിഹാസത്തിന് പാത്രമാകുകയാണ് ചെയ്യുന്നത്  മറിച്ചു അതെ വായിലൂടെ സര്‍ഗ്ഗ ശക്തിയായി പ്രകടിപ്പിക്കുമ്പോള്‍ ഏതു  ക്ലാര്‍ന്നെറ്റിനും  എത്ര ലോകവും കീഴടക്കാനാകും .  ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഇത്തരം തമാശകള്‍ക്ക്  ഇങ്ങനെ ഒരു ജൈവപരമായ അര്‍ത്ഥവും ഞാന്‍ കാണുന്നു.

ഇവിടെ നായകന്‍ തന്റെ ക്ലാര്‍ന്നെറ്റിന്നു   ജീവ ശ്വാസം നല്‍കുന്നത് തന്റെ ജീവിതത്തില്‍ വെല്ലുവിളി ഏറ്റെടുക്കേണ്ടി വരുമ്പോള്‍ ആണ് .ചിലര്‍ക്ക് സംഗീതത്തിനുള്ള പ്രചോദനം  ഭക്തിയും  മറ്റു ചിലര്‍ക്ക് അത് പ്രണയവും ആകുന്നു . ഇവിടെ ലിജോ തന്റെ നായകന്‍ ആയ സോളമനെ കൊണ്ട് ഭക്തിയുടെ പ്രതിരൂപത്തിന്റെ പുറത്തു കയറ്റി  നിര്‍ത്തി പ്രണയത്തിനായി കുഴല്‍വിളിപ്പിക്കുകയാണു  .വിപ്ലവകരവും മനോഹരവുമായ ഈ ദൃശ്യം ലിജോയുടെ  ഒരു ഉത്തമ സോളമ ഗീതം തന്നെ   .ഈ സിനിമയില്‍ സംഗീതത്തിന്റെ സ്വാധീനം വളരെ നന്നായി ലിജോ ഉപയോഗിച്ചിരിക്കുന്നു പലയിടത്തും സംഭാഷണം തന്നെ സംഗീതത്തില്‍ ആണ് ..ഒറ്റക്കല്ലില്‍ തീര്‍ത്ത ശില്‍പ്പം പോലെ അത്ബുധമുളവാക്കുന്ന ഒറ്റ ഷോട്ടില്‍ ചെയ്ത ആ ഗാന രംഗവും മികച്ചതാണ് .

സ്ലോ മോഷന്‍ എങ്ങിനെ ചെയ്യണം എന്ന് അമല്‍ നീരദിനെ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു സിനിമയാണിത്

ക്ലൈമാക്സിലെ  ഒരു സംഗീത മല്‍സരം തന്നെ ജനത്തിനെ ആസ്വദിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞതു  അപാരം തന്നെ ഹിസ്‌ ഹൈനെസ്സ് അബ്ദുള്ള എന്ന സിനിമക്ക് ശേഷം കാണുന്ന ഒരു സംഗീത മല്‍സരം അതും ഒരു നാഗസ്വര കച്ചേരിയോ  ഷഹനായി വാദനമോ മുഴുവന്‍ കേട്ട് പരിച്ചയിചിട്ടില്ലാത്ത ,ആസ്വാദന ക്ഷമത കുറഞ്ഞ  ഒരു ന്യൂ ജെനെറേഷനെ പിടിച്ചിരുത്തുവാന്‍ കഴിഞ്ഞതിനെയും അഭിനന്ദിക്കാം   അതിനു വേണ്ടി മദ്യത്തോടൊപ്പം കുപ്പിച്ചില്ല് പോലും നക്കുന്ന ഒരു വില്ലന്‍പ്രതിയോഗിയെ ഇറക്കി  തകര്‍ത്തഭിനയിപ്പിച്ചിട്ടുണ്ട് .  മനോഹരമായ ഒരു ചൊല്ലിയാട്ടം കൂടി ഗാനരംഗത്തില്‍ ഇടകലര്‍ത്തിയെന്കിലും ലിജോയും കാവാലവും തിങ്ങി നിറഞ്ഞ കാണികളില്‍ നിന്ന് ഒരു കൂവലും കേള്‍ക്കേണ്ടി വന്നില്ല എന്നത് മലയാള ഗാനശാഖക്ക് കൂടി ഉത്തേജനം  പകരുന്ന ആശ്വാസമാണ് ...

ആമേനിലെ സോളമനും ശോശന്നയും ആണ് എനിക്ക് അന്നയും റസൂലിനെക്കാളും  ,വിനോദും ഐഷയെയുംക്കാള്‍ ഇഷ്ടപ്പെട്ടത് ..കാമുകനെ പഴി പറഞ്ഞാല്‍ പിതാവിന്റെ പോലും മുഖത്ത് മുളക് വെള്ളമൊഴിക്കുന്ന പ്രണയത്തിന്റെ തീത്തൈലമായ ശോശന്ന  ഈ ചൂട് കഞ്ഞിക്കൊപ്പം കഴിക്കാന്‍ പറ്റുന്ന ഒരു കാന്താരി മുളക് തന്നെ .അച്ഛന്‍ പട്ടത്തിനു പോകുന്ന കാമുകനെ കുത്തിനു പിടിച്ചു തന്റെ കുട്ടികളുടെ അച്ഛനായാല്‍ മതി എന്ന് പറയിപ്പിക്കുന്ന ശോശന്ന  ആണ് നിശബ്ദയായ അന്നയെക്കാളും, കത്തിയെടുക്കുന്ന ടെസ്സയെക്കാളും  എനിക്കിഷ്ടപ്പെട്ടത് .സ്ത്രീ തന്റേടം കാണിച്ചാല്‍ പുലരുന്നത് നല്ല കുടുംബങ്ങള്‍ ആകും അവരുടെ അഭിപ്രായങ്ങള്‍ അംഗീകരിപ്പിക്കാന്‍ ഇങ്ങനെ പല മുളക് കഷായങ്ങളും ഉത്തതമഗീതങ്ങളും പ്രയോഗിക്കേണ്ടി വരും എന്ന്  സിനിമയുടെ  തന്റേടികളായ സ്ത്രീ കഥാപാത്രങ്ങളെല്ലാം -ഷാപ്പുകാരി ലീല ,രചനയുടെ പെങ്ങള്‍ കഥാപാത്രം ,വല്യമ്മച്ചി ,ശോശന്ന,കോണ്‍ട്രാക്ടറുടെ ഭാര്യ - ഓര്‍മ്മിപ്പിക്കുന്നു

ഇന്ദ്രജിത്തിനെ ഉപയോഗിക്കുന്നതിലെ ലിജോയുടെ കരുത്ത് ഒന്നുകൂടി  ഇതില്‍ വ്യക്തമാക്കി ,പൂതലിച്ചു കിടന്ന പിയാനോയുടെ മൂടി വലിച്ചെറിഞ്ഞു ജനത്തിന്റെ ഹൃദയത്തിലേക്ക് സംഗീതത്തിന്റെ ആത്മവിശാസം കൊടുക്കുകയും  മനോഹരമായി ക്ലാര്‍നെറ്റിനൊപ്പം നൃത്തം ചെയ്യുകയും ചെയ്യുന്ന വികാരിയച്ചന്‍, തിരുവസ്ത്രമിട്ടു കൊണ്ട് ചെയ്യരുത്‌ എന്ന് കല്‍പ്പിക്കുന്ന ഒററപ്ലാക്കനച്ചന്മാരുടെ മുന്നിലൂടെ കമിതാക്കളുടെ  പ്രണയസാക്ഷാത്കാരത്തിന് വണ്ടിയോടിക്കുകയും  ചെയ്ത് ,കുമരംകരി എന്ന ഗ്രാമത്തിന്റെ സാങ്കല്‍പ്പികമായ ആഗ്രഹത്തിന്റെ പ്രതിപുരുഷന്‍ കൂടിയായി മാറുകയാണ് .ലിജോയുടെ കാരിക്കേച്ചറിനും പുറമേ സ്വയം വരയ്ക്കുന്ന, ജോണ്‍ എബ്രഹാം കളരിയില്‍ നിന്നും വളര്‍ന്ന ജോയ്മാത്യൂ  എന്ന ഒററപ്പ്ളാക്കന്‍ മനസ്സില്‍ നിന്നും മായാതെ കിടക്കുന്നു .

പള്ളി പൊളിച്ചാലും തങ്ങളുടെ കള്ള് മുടക്കരുത് എന്ന് പാടുന്ന ഗ്രാമത്തിന്റെ  ചെത്തു കാരനാണ് പള്ളിക്കും മേല്‍ ഉയര്‍ന്നു നില്‍ക്കുന്നിടത്തില്‍ വസിക്കുന്ന ദൈവം; കൂടാതെ പുണ്യാളന്റെ വേഷത്തില്‍ നിന്ന് സോളമന്‍  മര്‍ദ്ദനം ഏല്‍ക്കുമ്പോള്‍ ഈ രക്തത്തില്‍ തനിക്ക് പങ്കില്ല എന്നും  നയം വ്യക്തമാക്കുന്നുണ്ട്  ,മരിച്ചവരോടൊപ്പം മദ്യപിക്കുന്ന ശശി കലിംഗയുടെ വേഷം,വിഷക്കോല്‍ പാപ്പി , കള്ളുഷാപ്പുകാരി ലീല ,സുനില്‍ സുഖദയുടെ കപ്യാര്‍ ,മണിയുടെ ലൂയി പാപ്പാന്‍ തുടങ്ങി  ഓരോ പാത്രസൃഷ്ടികളും മികച്ചതാക്കുന്നതില്‍ ലിജോ കഠിനാധ്വാനം ചെയ്തിട്ടുണ്ട് .
ചിത്രമാവശ്യപ്പെടുന്ന ഗാനങ്ങള്‍ക്ക് മനോഹരമായി ഈണം പകര്‍ന്ന പ്രശാന്ത്‌ പിള്ള പശ്ചാത്തല സംഗീതവും ക്ലാര്‍നെറ്റിന്റെ  വിഷാദച്ഛായയില്‍ നമ്മെ മുക്കി കൊല്ലുന്നുണ്ട് ,ഓരോ ഗാനവും നന്നായി ചെയ്തു പ്രതീക്ഷകള്‍ തരുന്നു .. തിരക്കഥാകൃത്ത് പി എസ്  റഫീക്ക്‌ ഈ സിനിമയുടെ നെടുംതൂണ്‍ തന്നെ

എല്ലാത്തിലുമുപരി തേഞ്ഞു പഴകിയ ഒരു പ്രമേയം അതീവ ഹൃദ്യമാകുന്നത്; അവധാനതയോടെ സൂക്ഷ്മതയോടെ അടുക്കി വച്ച ഫ്രെയിമുകളുടെ മനോഹാരിതയിലാണ്‌ അതിനു മനോജിന്റെ എഡിറ്റിങ്ങും സുപ്രധാന പങ്ക് വഹിക്കുന്നുണ്ട് . സിനിമ സംവിധായകന്റെ കല തന്നെ എന്ന് പ്രഖ്യാപിക്കുന്ന ലിജോ മറ്റെല്ലാം തന്റെ വരുതിയിലാക്കി തുടച്ചു മിനുക്കി വിളക്ക് കൊളുത്തുന്നു .മലയാള സിനിമ ഇത് വരെ ചാലിക്കാത്ത നിരവധി ദ്രിശ്യങ്ങള്‍ ആണ് ഈ ക്യാമെറകള്‍ നമുക്ക് കാത്തു വയ്ക്കുന്നത് അഭിനന്ദന്‍ രാമാനുജം ഇതിനു  വലിയ അഭിനന്ദനം തന്നെ  അര്‍ഹിക്കുന്നുണ്ട് . മറ്റു പലര്‍ക്കും ആമേന്‍ എന്ന് സ്തുതിക്കാവുന്ന  ഒരു രീതി കൂടി ..ആറ്റിറമ്പിലെ രാത്രിയുടെ വശ്യതയും നദിയുടെ ഓരോ നേര്‍ത്ത ഓളങ്ങളും കുട്ടനാടിന്റെ ഭംഗിയും അവിടെ ജീവിച്ചവരിലേക്ക് പോലും ജീവിതം  വീണ്ടും തീവ്രമായി പ്രണയിപ്പിക്കുന്ന കാഴ്ചകള്‍ ആകുന്നു .
 ജയിക്കുവാന്‍ വേണ്ടി ക്ലാര്‍ന്നെറ്റിന്റെ റീഡ്‌ പോലും നിലത്തിട്ടുരക്കുന്ന ക്രൂരതയും അതിനു മറു അടി കൊടുത്തു അവനെ പിരിച്ചു വിടുന്ന സത്യസന്ധതയും വരെ ആവാഹിച്ചു ക്യാമാറയിലാക്കിയ ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിന്റെ സിനിമാ പ്രതീക്ഷകളുടെ തേരിലേറുന്നു  .അതോടൊപ്പം ഒരു പള്ളി തന്നെ സെറ്റിടുവാന്‍ ധൈര്യം കാണിച്ച ഫരീദ്‌ ഖാന്‍ എന്ന നിര്‍മാതാവ് ഒരായിരം പള്ളി തന്നെ ഇനിയും കാണിച്ചു തരുമെന്നും കരുതാം.
 അധ്വാനിക്കുന്ന ഭൂരിഭാഗം ജനങ്ങള്‍ താഴെയും, ഇടത്തരക്കാര്‍ മധ്യത്തും, സമ്പന്നര്‍ മുകളിലുമായ സമ്പത് ക്രമത്തിന്റെ തല തിരിഞ്ഞ പിരമിഡ്‌ പോലെ തല തിരിച്ചു വയ്ക്കുന്ന ഷോട്ടുകളും പല അര്‍ത്ഥ ശൂന്യതയെ പ്രതീകവല്‍ക്കരിക്കുന്നു .ഒന്ന് എടുത്തു തിരിച്ചു വച്ചാല്‍ തീരുന്ന പ്രശ്നങ്ങളും നികരുന്ന വിടവുകളും മാത്രമാണ് നമുക്ക് കൈമുതലായുള്ളതെന്നു ലിജോക്കൊപ്പം പ്രേക്ഷകരും വിധിയെഴുതട്ടെ .

സിനിമയെ  കുറിച്ചുള്ള വിവരങ്ങളും ഗാനങ്ങളും ഇവിടെ വായിക്കാം

ഇതിനു കടക വിരുദ്ധമായ ഒരു റിവ്യൂ ലിങ്ക്  കൂടി വായിക്കാം

January 26, 2013

വിശ്വരൂപ വിവാദം ഹേ റാ മിലെക്കൊരു തിരിഞ്ഞുനോട്ടം





2000 ത്തില്‍ പുറത്തിറങ്ങിയ  . ഹേ റാം  എന്ന കമല്‍ ഹാസന്റെ ശക്തമായ ഒരു സിനിമയെ വിശ്വരൂപം എന്ന പുതിയ വിവാദത്തില്‍ ഓര്‍ക്കുന്നു...
ഹേ റാം ..കമല്‍ ഹാസ്സന്‍ 12 വര്‍ഷങ്ങള്‍ക്കു മുന്‍പ് വിവാദങ്ങളുണ്ടാക്കിയ ചിത്രമായിരുന്നു . അന്ന്  ഗാന്ധിജിയെ വികലമായി ചിത്രീകരിച്ചു എന്ന് പറഞ്ഞു Indian national congress ഈ സിനിമ തടസ്സപ്പെടുത്താന്‍ ശ്രമിച്ചിരുന്നു ,തുടര്‍ന്ന് BJP യും സന്‍ഘുകളും ഗാന്ധി വധത്തിന്റെ പ്രശ്നങ്ങളെ ചൊല്ലിയും  വിവാദമാക്കിയിരുന്നു  ..എന്നാല്‍ ആ സിനിമയും ഗാന്ധിവധവും ഒരു തരം മത തീവ്രവാദത്തിന്റെ പരിണിത ഫലവും അത്തരം മതാനുയായികള്‍ മാനസ്സന്തരപെടേണ്ടവരാണെന്നുമുള്ള കമലിന്റെ ദ്രിശ്യ വായന അന്നും വലിയ കൊളിളക്കമുണ്ടാകിയിരുന്നു  ഹിന്ദു മത ഭ്രാന്തനായ ഗോഡ്സേആയിരുന്നു ഹേ റാമില്‍ ലക്ഷ്യമെങ്കില്‍ മുസ്ലിം മത വിശ്വാസി ആയ ബിന്‍ ലാദന്‍ ആണ് വിശ്വരൂപത്തിന്റെ ലക്‌ഷ്യം  ....box office ഹിറ്റ്‌ ആകാഞ്ഞ ഇന്നും  കാലിക പ്രസക്തി യുള്ള അധികമാരും ശ്രദ്ധിക്കാതിരുന്ന സിനിമയുടെ ചുരുക്കം ഇങ്ങനെ .....ഹേ റാമില്‍ സാകേത് റാം എന്ന ബ്രാഹ്മണന്റെ വേഷത്തില്‍  വന്ന കമലും അംജദ്‌ അലി ഖാന്റെ വേഷത്തില്‍ ഷാരൂഖും പുരാവസ്തു വകുപ്പില്‍  ബ്രിട്ടീഷ്‌ archeologist Mortimer Wheeler നിര്‍ദേശത്തില്‍  4000 വര്ഷം പഴക്കമുള്ള മോഹന്‍ ജദാരോ ഉത്ഖനനങ്ങളില്‍ സഹപ്രവര്‍ത്തകരായി ജോലി നോക്കിയിരുന്നവരായിരുന്നു തങ്ങള്‍  മനസ്സാ അനുകൂലിക്കാത്ത വിഭജനത്തെ തുടര്‍ന്ന്  മോഹന്‍ ജദാരോ നിന്നിരുന്ന സ്ഥലം  പാകിസ്ഥാന് കീഴില്‍ ആയപ്പോള്‍  പഠനങ്ങളും ഖനനങ്ങളും വേദനാജനകമായി നിര്‍ത്തി പിരിയെണ്ടി വരികയും തുടര്‍ന്ന്  സാകേത് റാം; വര്‍ഗീയ ലഹളയുടെ ഭാഗമായി തന്റെ ഭാര്യ മരിക്കേണ്ടി വരുകയും  ; പാകിസ്താൻ വിഷയത്തിൽ ഇന്ത്യയെ വഞ്ചിച്ച ഗാന്ധിജിയെ  വധിക്കണമെന്ന പക്ഷക്കാരനായ ശ്രീരാം അഭ്യങ്കറിന്റെ വലയില്‍ വീഴുകയും  ചില തെറ്റിധാരണകളുടെ പുറത്തു ഗാന്ധിജിയെ വധിക്കാനുള്ള ലക്‌ഷ്യം ഏറ്റെടുക്കുകയും തുടര്‍ന്ന് വീണ്ടും കണ്ടു മുട്ടുന്ന അംജദ്‌ അലി ഖാന്റെ ഇടപെടലുകള്‍ മൂലം ഗാന്ധിജിയെ ശരിയായി മനസ്സിലാകുവാനും തുടര്‍ന്ന് മാനസാന്തരം സംഭവിക്കുകയും ചെയ്യുന്നു ഇതിനിടയില്‍ ഗോഡ്‌സെ ഗാന്ധിജിയെ വധിക്കുകയും സാകേത് റാം ഗാന്ധിയനായി ജീവിതം തുടരുകയും  ജീവിതാന്ത്യത്തില്‍ ഒരു ആശുപത്രി യാത്രക്കിടയില്‍ ബാബരി മസ്ജിദ്‌ തകര്‍ത്ത വാര്‍ഷികത്തിന്റെ ലഹളകളില്‍ ഇപ്പോളും മനം നൊന്തു മരണപ്പെടുന്നു  .. ഇത്രയും തീവ്രമായ  ചരിത്ര വസ്തുതകള്‍ സിനിമയിലൂടെ ധീരമായി പുനര്‍ വിചിന്തനം നടത്താന്‍ തുനിഞ്ഞ കമല്‍ ഹാസ്സന്‍ ആദരവ്‌ അര്‍ഹിക്കപെടുന്നു ...ഒരു പക്ഷെ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു മാനസ്സാന്തരം വന്നിരുന്നുവെങ്കില്‍ ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ  കളങ്കമായ ഗോഡ്സേ ഉണ്ടാവുമായിരുന്നില്ലെന്നും വായിച്ചെടുക്കാം ..പലപ്പോഴും തീവ്രവാദികളാക്കപെടുന്നവര്‍ വിചാരം നഷ്ടപ്പെടുന്ന വേളയില്‍ ആണ് ആയുധം എന്തുന്നത് .. 12 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടു വിഷയം മത തീവ്രവാദം തന്നെ ...any way tribute to his boldness still keeping

January 15, 2013

ടാ തടിയാ ..മഠയാ...

ഞാന്‍ ഇങ്ങനെയാണ് അതിനെന്താണു ഭായ്  ..


 "വാനം നീലയാണ്  ഭായ്
പാലം തൂണിലാണ്  ഭായ്
ഞാന്‍  ഇങ്ങനാണ്  ഭായ്
അതിനെന്താണു ഭായ് "

ഇലകള്‍ പച്ചയാണ്  ഭായ്
പൂക്കള്‍ മഞ്ഞയാണ് ഭായ്
ഞാന്‍ ഇങ്ങനാണ് ഭായ്
അതിനെന്താണ് ഭായ്

ലോകം ഉണ്ടയാണ്
ബുദ്ധി മണ്ടേലാണ്
ഈടെ പാമ്പുമുണ്ട്
ഈടെ പല്ലിയുണ്ട്
ഈടെ ഈടെ ചീങ്കണ്ണിയുണ്ട്
ഞാനുമുണ്ട് നീയുമുണ്ട് ഭായ്

പ്രാണന്‍ ശ്വാസമാണ്  ഭായ്
പോയാല്‍ പോയതാണ് ഭായ്
ഈ ആട്ടോം പാട്ടും നിന്നുപോകും ഭായ്
അതങ്ങനാണ് ഭായ്

ആഷിക് അബു മലയാളിയോട് ധൈര്യ സമേതം പിന്തുടരാന്‍ ആവശ്യപ്പെടുന്ന മുദ്രാവാക്യം ആണ്  " ടാ തടിയാ " എന്ന ചലച്ചിത്രം ,മലയാളി പ്രധാനമായും തന്റെ അഴകളവുകളിലും രൂപ ഭാവങ്ങളിലും വികസിതമായ   അസ്തിത്വം തേച്ചു മാച്ചു കളഞ്ഞു സുന്ദരനാകാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് , നമ്മുടെ അപകര്‍ഷതാബോധത്തിന്റെ ഹിമാലയന്‍ സൌധങ്ങളിലാണ്  പലരും കച്ചോടം പോടീ പൊടിക്കുന്നത് ;വട്ടായി പോകുന്നതും  നമ്മള്‍ തന്നെയാണ്  . അവിടെ വാനം നീലയാണെന്നും,  ഇലകളുടെ പച്ച നിറം തന്നെയാണ് അതിന്റെ അസ്തിത്വം എന്നും പൂക്കളുടെ നിറ വൈവിധ്യമാണതിന്റെ വ്യത്യസ്തത എന്ന തിരിച്ചറിയുമ്പോളാണ്, നമുക്ക് ഞാന്‍ ഇങ്ങനെ ആണെന്നും അതിനു  നിനക്ക് എന്താണെന്നും എന്റെ രൂപ വ്യത്യാസങ്ങള്‍ ചുരണ്ടി തിന്നരുതെന്നും ഘടാഘടിയന്മാരായ കമ്പനികളോട് ഉറക്കെ ആവശ്യപ്പെടാന്‍ കഴിയുന്നത് .       ഈ പഞ്ച്  തന്നെയാണ്  "ടാ  തടിയ" എന്നോട് പറഞ്ഞത് . പാമ്പും ,പല്ലിയും, ചീങ്കണ്ണിയും ഒക്കെ ഒരു മനസമാധാനക്കേടുമില്ലാതെ  വസിക്കുന്ന ഈ ഭൂമിയില്‍ അഴകളവുകളിലെ ദിവ്യാനുപാതമളന്നിരിക്കാതെ ജന്മസിദ്ധമായ കഴിവ് പ്രകടിപ്പിക്കാന്‍  ലേപനങ്ങളേശാത്ത  മണ്ടേലാണ്  ബുദ്ധി എന്ന് ഓര്‍മിപ്പിക്കേണ്ടി വരുന്നു .

  ഉയരക്കുറവിനും ,കഷണ്ടിക്കും ,നിറത്തിനും മുടിക്കും ഒക്കെ അപകര്‍ഷത്തോടെ നാം അനാകര്‍ഷകമെന്നു തോന്നുമ്പോള്‍  ആ തണലില്‍ ഉയരം വയ്ക്കുന്നതും നിറവും വണ്ണവും വയ്ക്കുന്നത് അണിയറയ്ക്ക്  പിന്നിലാണെന്ന് അറിയാന്‍ പരസ്യങ്ങളില്‍ ഇടതടവില്ലാതെ ചിന്ത വിശ്രമിക്കുമ്പോള്‍  നാം മറക്കുന്നു .. പലപ്പോളും അകക്കാമ്പിന്റെ ബലഹീനത മറയപ്പെടുന്നത് സൌന്ദര്യം എന്ന ആവരണത്തിലാണന്നതും; നമ്മള്‍ പണവും കാലവും നഷ്ടപ്പെടുത്തി പഠിക്കുന്നു; പഠിച്ചു കഴിഞ്ഞാലോ വൈവാഹികത പോലും വലിച്ചു കീറി കാറ്റില്‍ പറത്താനും രണ്ടാമതൊന്നു ചിന്തിക്കില്ല .
പരസ്യലോകത്തു  നിന്നും സിനിമയിലേക്കിറങ്ങിയ വേണുഗോപാലിലൂടെയാണ് ആഷിക്ക് തന്റെ നിലപാടുകള്‍ വളരെ സരസമായി  അവതരിപ്പിക്കുന്നത്‌. ഈ തീം ഗാനം ചിത്രത്തിലെ  "തീ " മൊത്തമായി ആവാഹിച്ചു രചിച്ചിരിക്കുന്നു . അഥവാ ഒരു ചലച്ചിത്രമൊന്നാകെ ഒരു ഗാനത്തി ലൊളിക്കുന്നു.  നൂറ്റൊന്നു തവണ ആവര്‍ത്തിക്കുന്നതിലൂടെ ഒരു നുണ സത്യമാക്കി യുദ്ധം വരെ നടത്താം എന്ന് തെളിയിച്ച ഹിറ്റ്‌ലറിന്റെ പിന്മുറക്കാര്‍ ജനപ്രിയ നായക/കി  വേഷത്തില്‍  വീട്ടിലെ കടിക്കുന്ന പട്ടി ആയ ടെലിവിഷനിലൂടെ നമ്മെ കബളിപ്പിക്കുംമ്പോള്‍  വളരെ ലളിതമായി ആടയാഭാരണങ്ങളില്ലാതെ ഈ വരികള്‍ നമ്മോട് ഏറ്റു പറയുകയാണ് സാഹിത്യപരമായി ഈ വരികളുടെ  കാവ്യ ഗുണങ്ങളും ഈ  തിരിച്ചറിവുകളുടെ പ്രഖ്യാപനങ്ങള്‍ തന്നെയാണ് .
ബിജിബാലിന്റെ സംഗീതവും പുതു തലമുറ പ്രേക്ഷകരോട് നീതി പാലിക്കുന്നു.

  സിനിമ കാണുന്നത് വരെ ഇതൊരു പിന്തിരിപ്പന്‍ ഗാനം ആണെന്നും യുവാക്കള്‍ തോന്നിയത് പോലെ നടക്കാനാഹ്വാനം ചെയ്യുന്ന ഗാനം ആണെന്നും ധരിച്ച ഞാന്‍ poke ചെയ്യപ്പെട്ടു ,അവിയല്‍ ബാന്റുകളുടെ അര്‍ത്ഥശൂന്യമായ ശ്രവണ സുഖങ്ങളില്‍ മുഴുകുന്ന യവ്വനത്തിനു തീര്‍ത്തും പരിചിതമായ ശൈലിയില്‍ അക്ഷരാഭ്യാസം നല്‍കാന്‍ വേണുഗോപാല്‍ ശ്ലാഘനീയമായ ശ്രമം നടത്തിയിട്ടുണ്ട് .
പുതു മുഖങ്ങളിലൂടെ ധീരമായി  പരീക്ഷണം നടത്തുവാന്‍ ആഷിക് കാണിക്കുന്ന ധൈര്യത്തിലാണ്  പുതു തലമുറ സിനിമകള്‍ "കല ജനത്തിന് വേണ്ടി "എന്ന ബാനറേന്തുന്നത് .
 ചിത്രസന്നിവേശം നടത്തിയ സാജനും, ഭവന്‍ കുമാറിനും  പ്രത്യേകം അഭിനന്ദനം .മറ്റു പല പക്ഷേകള്‍  ഉണ്ടെങ്കിലും ആസ്വാദ്യകരമായി ഒരു നന്മ മണക്കുന്ന ചലച്ചിത്രം നല്‍കുവാന്‍ ആഷികിനും ടീമിനും കഴിഞ്ഞു .മറ്റു പലരും മറന്ന എന്നാല്‍ പ്രശംസനീയമായ  YES ITS A NEW GENERATION SONG ,A NEW GENERATION SHOULD RISE  ഈ കവിതോദ്യമത്തിലൂടെ   'പ്രകാശം പരക്കട്ടെ '